തിരുവനന്തപുരം: തെരഞ്ഞെടുപ്പു തോൽവിയിൽ ഇന്നലെ വരെ ഒന്നും മിണ്ടാതെ കണ്ണൂരിൽനിന്ന് തലസ്ഥാനത്തേക്കു തിരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോയെന്ന ആകാംക്ഷയിലാണു രാഷ്ട്രീയ കേരളം. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ തീരുമാനമൊന്നും കൈക്കൊള്ളാൻ സാധ്യതയില്ലെങ്കിലും പിണറായി വിജയന്റെ മനസറിയാൻ പാർട്ടി നേതൃത്വം പലവഴിയും തേടുകയാണ്. പിണറായി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിലാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഭൂരിപക്ഷം സെക്രട്ടേറിയറ്റ് അംഗങ്ങളും.
2011ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി സ്ഥാനം മാറിയിട്ടും പ്രതിപക്ഷ നേതാവായതാണു പാർട്ടിക്കു 2016ൽ വീണ്ടും ഭരണത്തിൽ തിരിച്ചുവരാനുള്ള സാധ്യത വർധിപ്പിച്ചതെന്നു ചൂണ്ടിക്കാട്ടിയാണു നിലവിലെ സിപിഎം നേതൃത്വം പിണറായി വിജയനായി വാദിക്കുന്നത്.
തെരഞ്ഞെടുപ്പു തോൽവി പ്രതീക്ഷിച്ചതാണെന്നു സിപിഎം നേതാക്കൾ രഹസ്യമായി പറയുന്നുണ്ടെങ്കിലും ഇങ്ങനെയൊരു കനത്ത പരാജയം നേതൃത്വം നിനച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനു മുമ്പും പരാജയം സംഭവിച്ച ശേഷവും സംസ്ഥാനത്തു ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നുവെന്നു സമ്മതിക്കാൻ സിപിഎം നേതൃത്വം തയാറായിട്ടില്ല. പിന്നെവിടെയാണു പാളിച്ച പറ്റിയതെന്നു പറയാനും പാർട്ടി നേതൃത്വം ഇതുവരെയും മുതിർന്നിട്ടില്ല.
അങ്ങനെ ആഴത്തിലുള്ള ഒരു രാഷ്ട്രീയ പരിശോധന സിപിഎം ഈ അടുത്തകാലത്തൊന്നും നടത്താൻ പോകുന്നില്ലെന്നുള്ളതും പാർട്ടിയുടെ സമീപകാല ചരിത്രം പരിശോധിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. തെരഞ്ഞെടുപ്പ് അവലോകനത്തിനായി അടുത്ത ദിവസങ്ങളിൽ ചേരാൻ പോകുന്ന പാർട്ടി ജില്ലാ നേതൃയോഗങ്ങളിൽ തോൽവിയുടെ കാരണങ്ങൾ ചികഞ്ഞു പരിശോധിക്കുമ്പോൾ ഒന്നും രണ്ടും പ്രതിസ്ഥാനങ്ങളിൽ വിചാരണചെയ്യപ്പെടാൻ പോകുന്നതു പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമാണ്.
ഭരണവിരുദ്ധ വികാരം, മുഖ്യമന്ത്രിയുടെ പ്രവർത്തനം, പാർട്ടി സംഘടനാ സംവിധാനത്തിലെ പാളിച്ച, സ്ഥാനാർഥിനിർണയം എല്ലാം ജില്ലാ നേതൃത്വങ്ങൾ വിശദമായി ചർച്ച ചെയ്യും. കടുത്ത വിമർശനം ഭരണത്തിനും പാർട്ടി നേതൃത്വത്തിനുമെതിരെ ഉണ്ടാകുമെന്നുള്ളതും തീർച്ചയാണ്. ജില്ലാ കമ്മിറ്റികളിലെ ഈ വിമർശനവും വികാരവും സംസ്ഥാന സമിതിയിലും ആവർത്തിക്കപ്പെട്ടേക്കാം. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഈ വിമർശനങ്ങളും പരിശോധനയും ആവിയായിപോകും. സെക്രട്ടേറിയറ്റിൽ കാരണങ്ങൾ ഒരുപാടു പറയാനുണ്ടാകും മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും. ഒന്നും മിണ്ടാതെ എല്ലാം തലകുലുക്കി കേൾക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാകും ശരിക്കും പ്രതിസ്ഥാനത്താകുക.
കണ്ണൂരിലെ പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടി വിട്ടു കോണ്ഗ്രസ് പിന്തുണയോടെ മത്സരിച്ചു ജയിച്ചവർ സിപിഎം നേതാക്കളുടെ ഉറക്കം കെടുത്തുകയാണ്. ഈ രണ്ടു മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികൾ എങ്ങനെ പരാജയപ്പെട്ടുവെന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും അണികളോട് സമാധാനം പറഞ്ഞേ മതിയാകൂ.
ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ കണ്ണൂരിലെ പാർട്ടി നേതൃത്വത്തിന് പങ്കില്ലെന്ന് അവിടുത്തെ പരിണിതപ്രജ്ഞരായ നേതാക്കൾതന്നെ പറയുമ്പോൾ ആരുടെ പിടിവാശിക്കാണു പാർട്ടി സംസ്ഥാന നേതൃത്വം വഴങ്ങിയതെന്നു പിണറായിക്കെങ്കിലും വിശദീകരിക്കേണ്ടിവരും. ഇങ്ങനെ വരുമ്പോൾ പിണറായി പഴയതുപോലെ ഗോവിന്ദനെ പിന്തുണയ്ക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
എല്ലാം പാർട്ടി നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നു പിണറായി പറഞ്ഞൊഴിഞ്ഞാൽ ഒരു പക്ഷേ പാർട്ടി സെക്രട്ടറിയായുള്ള എം.വി. ഗോവിന്ദന്റെ മുന്നോട്ടുപോക്ക് സുഗമമാകില്ല. തോൽവിക്കുശേഷം പാർട്ടിയോട് അനുഭാവം പുലർത്തുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഗോവിന്ദനെതിരേ ശക്തമായ വിമർശനമാണ് ഉയർന്നുവരുന്നത്. കണ്ണൂരിലെതന്നെ പ്രമുഖ നേതാക്കളുടെ ബന്ധുക്കളായിട്ടുള്ളവർ തന്നെ ഇത്തരം വിമർശന പോസ്റ്റുകൾക്കു നേതൃത്വം നൽകുന്നുവെന്നുള്ളതും പാർട്ടി നേതൃത്വത്തിന്റെ ചങ്കിടിപ്പു കൂട്ടുകയാണ്.
തെരഞ്ഞെടുപ്പ് അവലോകനത്തിനായി വരുംദിവസങ്ങളിൽ സിപിഐ ഉൾപ്പെടെയുള്ള ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾ യോഗം ചേരുന്നുണ്ട്. ഭരണവിരുദ്ധവികാരം ഉണ്ടെന്ന് ഇതുവരെ പരസ്യമായി പറയാത്ത സിപിഐക്കു യാഥാർഥ്യം പറയേണ്ടിവരുമെന്നാണ് അവരുടെ നേതാക്കളുടെ സംഭാഷണത്തിൽനിന്ന് മനസിലാക്കാൻ കഴിയുന്നത്.
ഇന്നു സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും നാളെ സംസ്ഥാന കൗണ്സിലും ചേരും. രണ്ടു യോഗങ്ങളിലും സിപിഎമ്മും പിണറായി വിജയനുമാകും തോൽവിയിൽ ഏറെ പഴികേൾക്കാൻ പോകുന്നത്.